ഇന്ത്യൻ യോഗാ ഫെഡറേഷൻ്റെ കീഴിൽ കാലടി ശാരദാ വിദ്യാലയത്തിൽ സംഘടിപ്പിച്ച യോഗാസന ചാമ്പ്യൻഷിപ്പിൽ, യോഗാചാര്യൻ തിരുവേഗപ്പുറ വിളത്തൂർ സ്വദേശി എം.മാധവൻ (74) ഒന്നാം സ്ഥാനത്തോടെ എട്ടാം തവണയും ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജനവരി ആദ്യവാരത്തിൽ ത്രിപുരയിലാണ് ദേശീയ ചാമ്പ്യൻഷിപ്പ്.
മുതിർന്ന പൗരന്മാരുടെ പട്ടികയിൽ ദേശീയ തലത്തിൽ മത്സരിച്ച് മൂന്നു തവണ ഒന്നാം സ്ഥാനവും സ്വർണ മെഡലും നേടിയ ഏക മലയാളിയാണ് മാധവൻ. പ്രമുഖ യോഗാചാര്യൻ ടി.ജി. ചിദംബരത്തിൻ്റെ പ്രധാന ശിഷ്യരിൽ ഒരാളാണ് ഇദ്ദേഹം. 50 വർഷമായി യോഗാ പരിശീലനവും അധ്യാപനവും നടത്തുന്ന മേലെ മOത്തിൽ മാധവൻ അറിയപ്പെടുന്ന ജൈവ കർഷകൻ കൂടിയാണ്.
രോഗം വരാതെ ആരോഗ്യത്തോടെ ജീവിക്കാൻ ഡോക്ടറും മരുന്നും ആവശ്യമില്ലെന്നും, ശരിയായ ഭക്ഷണവും, വ്യായാമങ്ങളും സ്വീകരിച്ചാൽ മാത്രം മതിയെന്നും സ്വാനുഭവത്തിലൂടെ മാധവൻ വ്യക്തമാക്കുന്നു.! 'വരമൊഴി മാധവം' എന്ന ഗ്രന്ഥം അക്ഷരജാലകം ബുക്സ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.ജനുവരി ആദ്യവാരം ത്രിപുരയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് മാധവൻ.
ഭാര്യ: ശാന്തകുമാരി. മക്കൾ: ബാബു, ജയ തങ്കമോഹനൻ, (യോഗാധ്യാപിക), പ്രീത.