പാലക്കാട്: വീണ്ടും കുതിച്ചുയർന്ന് നാളികേരവില. ചില്ലറവില്പനയിൽ ഒരുകിലോ നാളികേരത്തിന് 48 രൂപയായി. ഓണത്തിനുപിന്നാലെ പാലക്കാട് അടക്കമുള്ള വിപണികളിൽ നാളികേരത്തിന്റെ ലഭ്യത കുറഞ്ഞതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം.
ജില്ലയിലെ ചെറുകിട കർഷകരിൽനിന്നും തമിഴ്നാട്ടിൽനിന്നുമാണ് പ്രധാനമായും നാളികേരമെത്തുന്നത്. ഓണവിപണി ലക്ഷ്യമിട്ട് സംഭരിച്ചുവെച്ച നാളികേരം ദിവസങ്ങൾക്കകം വിറ്റുപോയി. പിന്നാലെ തമിഴ്നാട്ടിൽനിന്നുള്ള നാളികേരത്തിന്റെ വരവ് കുറഞ്ഞതോടെ വില കയറിത്തുടങ്ങി.
കഴിഞ്ഞമാസങ്ങളിൽ 29 മുതൽ 32 വരെ രൂപയാണ് ചില്ലറവില്പനയിൽ നാളികേരത്തിന് വിലയുണ്ടായിരുന്നത്. ഓണവിപണിയിൽ 34 മുതൽ 37 വരെ രൂപയായി ഉയർന്നു. കഴിഞ്ഞദിവസങ്ങളിൽ 42 രൂപയായി വീണ്ടും വർധിച്ചു. രണ്ടുദിവസംകൊണ്ടാണ് വില വീണ്ടും ഉയർന്ന് 48 രൂപയിലേക്കെത്തിയത്.
ശനിയാഴ്ച മൊത്തവില്പനയിൽമാത്രം 46 രൂപയ്ക്കാണ് നാളികേരം ലഭിച്ചതെന്നാണ് കച്ചവടക്കാർ പറയുന്നത്. തമിഴ്നാട്ടിലും ഉത്പാദനം കുറഞ്ഞമട്ടാണ്. തുടർന്നുള്ള ദിവസങ്ങളിലും നാളികേരത്തിന്റെ ക്ഷാമം തുടർന്നാൽ വില 50 രൂപയ്ക്ക് മുകളിലാകുമെന്നാണ് കച്ചവടക്കാർ പറയുന്നത്. 2014-ലാണ് സമാനമായി നാളികേരത്തിന്റെ വില ഉയർന്നിട്ടുള്ളത്.