കൂറ്റനാട് : ചാലിശ്ശേരി അടയ്ക്കാ മാർക്കറ്റിനു സമീപത്തെ ഇടുങ്ങിയ റോഡിലെ വളവിൽ 3 ആഴ്ച മുൻപ് വാട്ടർ അതോറിറ്റി കുഴിച്ച കുഴി അപകടഭീഷണിയെന്നു പരാതി. റോഡിലെ കുഴി മൂടാൻ താമസിക്കുന്നത് വൻ ദുരന്തം ഉണ്ടാക്കുമെന്ന് നാട്ടുകാരും യാത്രക്കാരും ഭയപ്പെടുന്നു. 2 സ്കൂളുകൾ, ബസ് സ്റ്റോപ്പ്, അടയ്ക്കാ മാർക്കറ്റ്, കല്ലുംപുറം റോഡ് എന്നിവയുടെ പരിസരം കൂടിയാണ് ഈ ഭാഗം. നവംബർ 27നാണ് കുഴി കുഴിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി അപകടങ്ങൾ ഉണ്ടാകുന്ന ഭാഗമാണ് ഇവിടം. റോഡിന്റെ ഒരുവശത്തുള്ള കോൺക്രീറ്റ് പൊളിച്ചാണ് 3 മീറ്റർ നീളത്തിൽ കുഴി എടുത്തത്. അധികൃതരെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായില്ല എന്നാണ് ആക്ഷേപം. അടിയന്തരമായി കുഴി നികത്തണം എന്നതാണ് ആവശ്യം.