നവംബർ 14 ശിശുദിനം; കുട്ടികളുടെ ഇഷ്‌ട ചങ്ങാതിയായിരുന്ന നെഹ്റുവിന്‍റെ ജന്മദിനമാണ് ഭാരതത്തിൽ ശിശുദിനമായി ആചരിക്കുന്നത്

ഭാരതത്തിന്‍റെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര ചരിത്രത്തിലെ മുന്നണി പോരാളിയുമായ ജവഹർലാൽ നെഹ്‌റുവിന്‍റെ ജന്മദിനമാണ് ഇന്ന്. കുട്ടികളുടെ ചാച്ചാജിക്ക് ഇന്നേ ദിവസം ഓർമപൂക്കൾ സമർപിച്ച് ഭാരതമൊട്ടാകെ ശിശുദിനാഘോഷങ്ങൾ നടക്കുകയാണ്. രാഷ്‌ട്രീയ തത്വചിന്തകനും ചരിത്രകാരനുമായ അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകളും, കുട്ടികളോടുള്ള അദ്ദേഹത്തിന്‍റെ വാത്സല്യവുമാണ് അവരുടെ പ്രിയ ചാച്ചാജിയുടെ ജന്മദിനത്തിൽ ശിശുദിനം ആഘോഷിക്കാൻ കാരണമായത്.

1889 നവംബര്‍ 14-നായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. കുട്ടികളെ ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വാർത്തെടുക്കുന്നതിനും അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്‌ദമുയർത്തുന്നതിനും ശിശുക്ഷേമ പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുന്നതിനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം.സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നീ നിലയിൽ ആധുനിക ഇന്ത്യയെ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായിട്ടുള്ള നെഹ്രുവിന്‍റെ നടപടികൾ ഏറെ പ്രശംസനീയമാണ്. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ എന്ന ഉറച്ചവിശ്വാസമുള്ളയാളായിരുന്നു നെഹ്‌റു. അതുകൊണ്ടു തന്നെ വിദ്യാഭ്യാസ രംഗത്ത് നവീനമായ ആശയങ്ങൾ നെഹ്‌റുവിന്‍റെ കാലഘട്ടത്തിൽ അവതരിപ്പിക്കപ്പെട്ടു.

ഉന്നതവിദ്യാഭ്യാസത്തിനായുള്ള നിരവധി സ്ഥാപനങ്ങൾ സ്ഥാപിച്ചത് അദ്ദേഹത്തിന്‍റെ ഭരണകാലത്താണ്. പ്രാഥമികവിദ്യാഭ്യാസം പൂർണമായും സൗജന്യമാക്കി. ഗ്രാമങ്ങൾതോറും ആയിരക്കണക്കിന് വിദ്യാലയങ്ങൾ നിർമ്മിച്ചു. കുട്ടികൾക്കായുള്ള പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നൽകുന്ന പദ്ധതിക്കും അദ്ദേഹത്തിന്റെ കാലത്ത് തുടക്കമിട്ടു. വയോജനവിദ്യാഭ്യാസത്തിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും പ്രാമുഖ്യം നൽകി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം തുടങ്ങിയത് നെഹ്‌റു ഇന്ത്യയെ നയിച്ചിരുന്ന കാലത്താണ്.അലഹബാദിലെ കാശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ മോത്തിലാൽ നെഹ്രുവിന്‍റെയും ഭാര്യ സ്വരുപ്റാണി തുസ്സുവിന്‍റെയും മകനായാണ് ജവഹർലാൽ നെഹ്‌റു ജനിച്ചത്. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജവഹർലാൽ, ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക്‌ പോയി. 1916-ൽ മാതാപിതാക്കളുടെ താൽപര്യപ്രകാരം കമലയെ വിവാഹം കഴിച്ചു. വിവാഹത്തിന്‍റെ രണ്ടാം വർഷത്തിലാണ് ഇന്ദിരയെന്ന ഏകമകളുണ്ടാകുന്നത്. 1964 ൽ നെഹ്‌റുവിന് ഹൃദയാഘാതമുണ്ടായി. മെയ് 27ന് മദ്ധ്യാഹ്നത്തോടെ അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.നെഹ്‌റുവിനോടുള്ള ആദരപൂർവ്വം പൊതുസ്ഥാപനങ്ങൾക്ക് അദ്ദേഹത്തിന്‍റെ പേരു നൽകിയിട്ടുണ്ട്. ഇന്ത്യയിലെ മികച്ച സർവ്വകലാശാലകളിലൊന്നായ ഡെൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല, മുംബൈയിലെ ആധുനിക തുറമുഖമായ ജവഹർലാൽ നെഹ്‌റു പോർട്ട് എന്നിവ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ദീർഘ വീക്ഷണത്തോടെയുള്ള ആദരവായി രാജ്യം നാമകരണം ചെയ്തതാണ്.

നെഹ്‌റുവിന്റെ പത്ത് വാക്കുകൾ 

1. ആദർശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും നാം മറക്കുമ്പോൾ മാത്രമാണ് പരാജയം സംഭവിക്കുന്നത്

2. മറ്റുള്ളവർ‌ നമ്മളെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ‌ പ്രധാനം നമ്മൾ എന്താണെന്നുളളതാണ്

3. ഒരാൾ വാങ്ങുന്ന ശമ്പളമോ ധരിക്കുന്ന വസ്ത്രമോ, പാർക്കുന്ന ഭവനമോ അല്ല അയാളുടെ യോഗ്യത നിശ്ചയിക്കുന്നത്

4. ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസ്സിനു ചുറ്റും നാം പണിയുന്നതാണ്

5. രാജ്യത്തിന്റെ സേവനത്തിൽ പൗരത്വം അടങ്ങിയിരിക്കുന്നു

6. വസ്തുതകൾ വസ്തുതകളാണ്, നിങ്ങളുടെ ഇഷ്‌ടങ്ങൾ കാരണം അവ അപ്രത്യക്ഷമാകില്ല

7. സമാധാനമില്ലെങ്കിൽ, മറ്റെല്ലാ സ്വപ്നങ്ങളും അപ്രത്യക്ഷമാവുകയും ചാരമായിത്തീരുകയും ചെയ്യും

8. മനസിന്റെയും ആത്മാവിന്റെയും വിശാലതയാണ് സംസ്കാരം

9. ഒരു ജനതയുടെ കല അവരുടെ മനസിന്റെ യഥാർഥ കണ്ണാടിയാണ്

10. നമ്മുടെ മതമോ മതവിശ്വാസമോ എന്തുമാകട്ടെ, നാമെല്ലാം ഒരു ജനതയാണെന്ന് നിരന്തരം ഓർമിക്കണം


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം