കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിംഗുമായി ബന്ധപ്പെട്ടുള്ള നിയമം മൂലം വ്യാപക പരാതികളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പിക്കപ്പ് & ഡ്രോപ്പ് ലൈനില്‍ മൂന്ന് മിനുട്ട് ഫ്രീയായും, 3 മിനുട്ടിന് ശേഷം 500 രൂപ ഫൈന്‍ എന്ന രീതിയിലാണ് ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 3 മിനുട്ടിന് ശേഷം പാർക്കിങ്ങ് ജീവനക്കാര്‍ മോശമായ രീതിയില്‍ യാത്രക്കാരോടും വാഹന ഉടമകളോടും പെരുമാറുന്നതായും പരാതിയുണ്ട്.
യാത്രക്കാരനെ എയർപോർട്ടിലെത്തിക്കാൻ വന്ന വാഹനം യാത്രക്കാരനെ ഉടനെ ഇറക്കി 3 മിനിറ്റിനുള്ളിൽ സ്ഥലം വിട്ടില്ലെങ്കിൽ പാർക്കിംഗ് ജോലിക്കാരൻ വന്ന് വാഹനത്തിന്റെ ടയർ ലോക്ക് ചെയ്യും. പിന്നെ പോകണമെങ്കിൽ 500 രൂപ ഫൈൻ കൊടുക്കണം. ഹിന്ദി ഇംഗ്ലീഷ് അറിയാത്തവർ ആണെങ്കിൽ പറയുകയും വേണ്ട. യാത്രക്കാരും പാർക്കിംഗ് ജീവനക്കാരും തമ്മിലുള്ള കലഹം സ്ഥിരമായിരിക്കുകയാണ് കോഴിക്കോട് എയർപോർട്ടിൽ.
വിഷയം ജനപ്രതിനിധികളെയും മറ്റുള്ളവരെയും മറ്റുള്ളവരെയും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിഷയത്തില്‍ എയർപോർട്ട് ഡയറക്‌ടര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. നേരത്തെ എയര്‍പോര്‍ട്ടിനകത്തേക്ക് പ്രവേശിച്ച വാഹങ്ങള്‍ക്ക് 15 മിനുട്ട് സമയത്തേക്ക് മാത്രമായിരുന്നു സൌജന്യ പാര്‍ക്കിംഗ് അനുവദനീയം. ശേഷം 85 രൂപയായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സമയ ദൈര്‍ഘ്യം 30 മിനുട്ട് ആയി ഉയര്‍ത്തുകയും ഫീസ് 20 രൂപയായി കുറക്കുകയും ചെയ്തിട്ടുണ്ട്. ഈ സൗകര്യം യാത്രക്കാര്‍ പരമാവധി ഉപയോഗപെടുത്തണം. യാത്രക്കാരെ ഇറക്കാനും കയറ്റാനും വാഹങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് വലിയ ട്രാഫിക് ഉണ്ടാക്കുന്നത് പരിഹരിക്കാനും എല്ലാ യാത്രക്കാര്‍ക്കും സുഗമമായി യാത്ര സാധ്യമാക്കാനുമാണ് മൂന്നു മിനുറ്റ് അനുവദിച്ചിരിക്കുന്നത്.
മൂന്ന് മിനുട്ട് നിശ്ചയിച്ചത് തന്നെ ജനങ്ങളെ ചൂഷണം ചെയ്യാൻ വേണ്ടിയാണെന്നും പ്രായമായവർ, കുട്ടികൾ, രോഗികൾ എന്നിവർക്ക് 3 മിനിറ്റ് എങ്ങനെ പ്രയോഗികമാകുമെന്നും ജനങ്ങൾ യാത്രക്കാർ ചോദിക്കുന്നു. ഈ ചൂഷണം അവസാനിപ്പിക്കണമെന്നും ആവശ്യമായ സൗകര്യങ്ങളും ആനുകൂല്യങ്ങളും നൽകി പരിഗണിക്കേണ്ട പ്രവാസികളെ ഇത്തരത്തിൽ പ്രയാസപ്പെടുത്തുന്നത് ഒഴിവാക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. ഈ വിഷയവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടികളുടേയും സംഘടനകളുടെയുമെല്ലാം നേതൃത്വത്തിൽ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.