
കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് കെട്ടിട നിർമാണാവശിഷ്ടങ്ങൾ തള്ളിയതിൽ പ്രതിഷേധം ശക്തം. ജില്ലയിലെതന്നെ മികച്ച കളിസ്ഥലങ്ങളിലൊന്നായ കുമരനല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്താണ് കുപ്പിച്ചില്ലും കരിങ്കൾ ചീളുകളുമടങ്ങിയ ടൺ കണക്കിന് മണ്ണ് തള്ളിയത്.
സ്കൂളിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സമീപത്തുനിന്നാണ് മാലിന്യമടങ്ങിയ മണ്ണ് കളിക്കളത്തിനടുത്തും സ്റ്റേജിനരികിലും തള്ളിയത്. സ്റ്റേജിനരികിലും മറ്റുമായി കൂട്ടിയിട്ട മണ്ണ് മഴ പെയ്ത് ഒലിച്ചിറങ്ങി കളിസ്ഥലം ഉപയോഗശൂന്യമാകുമെന്ന് കായികപ്രേമികളും നാട്ടുകാരും ആരോപിച്ചു.
മാസങ്ങൾക്കു മുമ്പും ഇത്തരത്തിൽ മണ്ണ് തള്ളിയിരുന്നു. അന്നും വ്യാപകപ്രതിഷേധം ഉയർന്നിരുന്നു. മണ്ണ് ഉടൻ നീക്കം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പു നൽകിയെങ്കിലും അതുണ്ടായില്ല. പിന്നീട് സ്കൂളിൽ കായികമേളയുടെ നടത്തിപ്പിന് മൺകൂനകൾ തടസ്സമായപ്പോൾ, വൻതുക ചെലവഴിച്ച് മറ്റൊരിടത്തേക്ക് നീക്കേണ്ടിവന്നു.
ഇതിനിടെയാണ് വീണ്ടും വൻതോതിൽ മണ്ണ് മൈതാനത്ത് തള്ളിയത്. മൈതാനത്തെ മണ്ണിൽ വാഴയും ചേമ്പും നട്ടാണ് നാട്ടുകാരും കായികപ്രേമികളും പ്രതിഷേധിച്ചത്.എന്നാൽ, താത്‌കാലികമായാണ് മണ്ണിട്ടിരിക്കുന്നതെന്നും ലേലം ചെയ്ത് നീക്കാനുള്ള നടപടി ഉടൻ നടത്തുമെന്നും പിടിഎയും സ്കൂൾ അധികൃതരും പറഞ്ഞു.