
പാലക്കാട്: സംസ്ഥാനത്ത് അതിദാരിദ്ര്യമുക്തി നേടുന്ന മഹത്തായ ദൗത്യത്തിൽ പാലക്കാട് ജില്ലയും 100 ശതമാനം നേട്ടം കൈവരിച്ചു. ജില്ലയിലെ അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി പൂർണ്ണമായും പൂർത്തിയായി.അതിദാരിദ്ര പട്ടികയിൽ ഉൾപ്പെട്ടിരുന്ന 6008 കുടുംബാംഗങ്ങളെയാണ് പദ്ധതിയിലൂടെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചത്. ഇവർക്കായി തദ്ദേശ സ്ഥാപനങ്ങളിലൂടെ പ്രത്യേക ‘മൈക്രോ പ്ലാൻ’ തയ്യാറാക്കി നടപ്പിലാക്കിയതാണ് വിജയത്തിന്റെ അടിസ്ഥാനം.
2021-ൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടത്തിയ സർവെയിലാണ് ഗുണഭോക്താക്കളുടെ ആദ്യ പട്ടിക തയ്യാറായത്. പ്രാരംഭ സർവെയിൽ 6443 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. പിന്നീട് മരണപ്പെട്ടവർ, കുടിയേറിയവർ, ഇരട്ടിപ്പുള്ളവർ എന്നിവരെ ഒഴിവാക്കി 6008 പേരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി.ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിടം എന്നീ നാല് ക്ലേശ ഘടകങ്ങൾ അടിസ്ഥാനമാക്കി പദ്ധതികൾ നടപ്പിലാക്കി.ഭക്ഷണം: 1357 പേർക്ക് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി തലങ്ങളിൽ ഭക്ഷണവും കിറ്റുകളും കൃത്യമായി നൽകി.ആരോഗ്യം: 1467 കുടുംബങ്ങൾക്ക് ആവശ്യമായ മരുന്നും ചികിത്സയും നൽകി; 501 പേർക്ക് പാലിയേറ്റീവ് പരിചരണം ഉറപ്പാക്കി.
വരുമാനം: 392 ഗുണഭോക്താക്കൾക്ക് ഉജ്ജീവനം/കുടുംബശ്രീ പദ്ധതികളിലൂടെ തൊഴിൽ ലഭ്യമാക്കി.പാർപ്പിടം: 440 വീടുകളുടെ നിർമ്മാണം പൂർത്തിയായി; 44 ഭൂരഹിത കുടുംബങ്ങൾക്ക് റവന്യൂ ഭൂമി നൽകി.അതിദാരിദ്ര വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും വോട്ടർ ഐഡി, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്ന സാഹചര്യം ഉറപ്പാക്കാനായി.