എഡിജിപി എംആര്‍ അജിത്ത് കുമാറിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വിമര്‍ശവുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു.
ശബരിമലയില്‍ ട്രാക്ടറില്‍ പോയ എഡിജിപിക്കെതിരെ കേസെടുക്കാതെ പാവപ്പെട്ട പൊലീസുകാരനെ പ്രതിയാക്കി കേസെടുത്തു. ശബരിമല സംഭവത്തില്‍ എഡിജിപി നിയമവും അച്ചടക്കവും ലംഘിച്ചു. മുഖ്യമന്ത്രി അതിന് ഒത്താശ ചെയ്യുകയാണെന്നും സണ്ണി ജോസഫ് വിമര്‍ശനം ഉയര്‍ത്തി.
ശനിയാഴ്ച വൈകിട്ടായിരുന്നു എം ആര്‍ അജിത് കുമാര്‍ ട്രാക്ടറില്‍ സന്നിധാനത്തേക്ക് യാത്ര ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് മലയിറങ്ങിയതും ട്രാക്ടറിലായിരുന്നു. സിസിടിവി ഇല്ലാത്ത വഴികളിലൂടെ യാത്ര ചെയ്ത് അവസാനം സിസിടിവി ഉള്ള സ്ഥലത്ത് ഇറങ്ങുകയായിരുന്നു. പിന്നാലെ ഇത് വിവാദമാകുകയായിരുന്നു.
അതേ സമയം, വൈദ്യുതി ആഘാതമേറ്റ് അഞ്ചാം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് മാത്രം കാര്യമില്ലായെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. വിഷയത്തില്‍ വിദ്യാഭ്യാസ, വൈദ്യുത വകുപ്പുകള്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. സര്‍ക്കാര്‍ മിഥുന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും സണ്ണി ജോസഫ് കൂട്ടി ചേര്‍ത്തു.