തിരുമിറ്റക്കോട്: വട്ടൊള്ളിക്കാവ്-കറുകപുത്തൂർ പാതയിൽ കുടിവെള്ള പൈപ്പുകളുടെ പൊട്ടലും റോഡ് തകർച്ചയും തുടർക്കഥയായി. ഒരുദിവസംമുഴുവൻ വാഹനഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയിലേക്കെത്തിയിട്ടും ശാശ്വത പരിഹാരമുണ്ടാവുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഞായറാഴ്ച വൈകീട്ട്, പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി ചാലുകൾ സ്ഥാപിക്കുന്നതിനിടെ വട്ടൊള്ളിക്കാവ് പ്രദേശത്ത് പൈപ്പുകൾപൊട്ടി. ചാത്തനൂർ ഹൈസ്കൂൾ സെന്ററിൽ തിരുമിറ്റക്കോട് സർവീസ് സഹകരണ ബാങ്കിനടുത്ത് വലിയ പൈപ്പുകളിൽ വിള്ളലുണ്ടാവുകയായിരുന്നു. വെള്ളം ശക്തമായി കുത്തിയൊഴുകാൻ തുടങ്ങിയതോടെ പൊട്ടിയ പൈപ്പിനടുത്തായി വലിയകുഴിയും രൂപപ്പെട്ടു.
അപകടമുണ്ടാവാതിരിക്കാൻ പ്രദേശത്തെ യുവാക്കളും നാട്ടുകാരുംചേർന്ന് താത്കാലികമായി കുഴികൾ മൂടിയെങ്കിലും ജലമൊഴുക്കിന്റെ ശക്തിയിൽ വീണ്ടും വലിയ കുഴിയായി. ഈ പാതയിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻപറ്റാത്ത സ്ഥിതിയുമായി. രാത്രിയിലെത്തുന്ന വാഹനങ്ങൾ കുഴിയിൽ വീഴാതിരിക്കാൻ ആളുകൾ താത്കാലികമായി കല്ലുകളും മരക്കൊമ്പുകളും തടസ്സംവെച്ചു. എന്നാൽ, കുഴി വലുതായതോടെ തിങ്കളാഴ്ച രാവിലെ പത്തുമണിമുതൽ ഈ വഴിക്കുള്ള ഗതാഗതം പൂർണമായും നിലച്ചു.
അപ്രതീക്ഷിതമായുണ്ടായ ഗതാഗതതടസ്സം ചാത്തനൂർ ഹൈസ്കൂൾ, സർവീസ് സഹകരണ ബാങ്ക് തുടങ്ങി വിവിധ സ്ഥാപനങ്ങളിലേക്ക് പോകേണ്ടവരെ ബുദ്ധിമുട്ടിലാക്കി.
അതേസമയം, അമിതഭാരമുള്ള വാഹനങ്ങൾ പോകുന്നതാണ് പൈപ്പുകൾ പൊട്ടാനിടയാക്കുന്നതെന്ന് ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11മണിയോടെ ജല അതോറിറ്റി ഉദ്യോഗസ്ഥരും കരാർ ജോലിക്കാരും പൈപ്പ് നന്നാക്കാൻ എത്തിയെങ്കിലും ജലവിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല.
പൈപ്പുകളിലെ ജലവിതരണം നിർത്തിയെന്നും റോഡിലെ കുഴികൾ അടയ്ക്കാനും പൈപ്പുകളുടെ കേടുപാട് തീർക്കാനുമുള്ള ശ്രമം നടക്കയാണെന്നും ഉടൻതന്നെ ജലവിതരണവും വാഹനഗതാഗതവും പുനഃസ്ഥാപിക്കാനാകുമെന്നും തൃത്താല ജല അതോറിറ്റി അസി. എൻജിനീയർ മുഹമ്മദ് ഷരീഫ് പറഞ്ഞു.