കൂറ്റനാട് - പട്ടാമ്പി പാതയോരത്തെ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യം; പരിഗണിക്കാതെ അധികൃതർ

കൂറ്റനാട്: പാതയോരങ്ങളിലുള്ള അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് പ്രദേശവാസികളുടെ പരാതി. ചാലിശ്ശേരി-പട്ടാമ്പി പാതയിൽ കാറ്റടിച്ചാൽ വീഴാവുന്നരീതിയിൽ ഒട്ടേറെ മരങ്ങളാണുള്ളത്.

മുൻവർഷം ചാലിശ്ശേരി, വാവനൂർ കൂട്ടുപാത തുടങ്ങിയ സ്ഥലങ്ങളിൽ മരം മറിഞ്ഞുവീണ് വലിയ നാശനഷ്ടങ്ങളും അപകടങ്ങളുമുണ്ടായിയിരുന്നു. രണ്ടുവർഷത്തിലധികമായി പരാതി നൽകിയെങ്കിലും അപകടമുണ്ടായാൽ മാത്രമാണ് ഉദ്യോഗസ്ഥരെത്തുന്നതെന്നും ആരോപണമുണ്ട്. കഴിഞ്ഞദിവസം വട്ടത്താണിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിനുമുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണുണ്ടായ അപകടത്തിൽ തലനാരിഴയ്ക്കാണ് ഡ്രൈവർ രക്ഷപ്പെട്ടത്.

വർഷകാലം വന്നതോടെ പ്രധാനപാതകളിലും ഗ്രാമീണപാതകളിലും മരങ്ങൾ മറിഞ്ഞും കൊമ്പുകൾ അടർന്നുവീണും ഒട്ടേറെ സ്ഥലങ്ങളിലാണ് അപകടങ്ങളുണ്ടായത്. മരംമുറിക്കാനുള്ള അപേക്ഷ നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലുമുണ്ടാകുന്നില്ലെന്നു പെരിങ്കന്നൂരിലെ നവാബ് പൊയ്യത്ര പറഞ്ഞു.

കറുകപുത്തൂർ-എഴുമങ്ങാട് പാതയിൽ പെരിങ്കന്നൂർ സുലൈമാൻപടിക്കുസമീപം അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിന് അപേക്ഷ നൽകിയതാണെങ്കിലും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. മരങ്ങൾക്കടിയിലൂടെ 110 കെവി വൈദ്യുതലൈൻ പോകുന്നുണ്ട്. മരക്കൊമ്പ് പൊട്ടിവീണാൽ അപകടമുണ്ടായേക്കാം.

അതേസമയം, വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് പൊതുമരാമത്ത് അധികൃതർക്ക് മരം മുറിച്ചുനീക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം