മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ത്ഥി അനന്തു മൃഗവേട്ടയ്ക്ക് സ്ഥാപിച്ച കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അനന്തുവിന്‌റെ മരണത്തില്‍ കെഎസ്ഇബിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. വി ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‌റെ നടപടി. അനന്തുവിന്‌റെ മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈയില്‍ തിരൂര്‍ പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
ജൂണ്‍ എട്ടിനാണ് സ്വകാര്യ ഭൂമിയില്‍ പന്നിയെ പിടികൂടാന്‍വെച്ച കെണിയില്‍ നിന്നും ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിച്ചത്. സമീപത്തെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഷോക്കേറ്റത്. വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. കെഎസ്ഇബി വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ടാണ് കണക്ഷന്‍ കൊടുത്തിരുന്നതെന്നും അനധികൃത ഫെന്‍സിംഗില്‍ നിന്ന് ഷോക്കേറ്റതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.