നിലമ്പൂരിൽ യുഡിഎഫ് മുന്നേറ്റം; സ്വന്തം പഞ്ചായത്തിലും സ്വരാജിന് ലീഡില്ല

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആദ്യ പതിനാലം റൗണ്ട്‌ പിന്നിടുമ്പോൾ ലീഡ് നില പതിനായിരത്തിന് മുകളിയേക്ക് ഉർത്തി യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. എൽഡിഎഫ് ലീഡ് പ്രതീക്ഷിച്ച സ്വരാജിൻ്റെ സ്വന്തം നാടായ പൊത്തുകല്ലിലും യുഡിഎഫ് ലീഡ് നേടി. നിലമ്പൂർ നഗരസഭയിലും യുഡിഎഫ് മുന്നേറ്റം കാഴ്ചവെച്ചു. പതിനഞ്ചായിരം വോട്ടുകൾ ഇതിനകം നേടാൻ പി വി അൻവറിന് സാധിച്ചിട്ടുണ്ട്.

ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ, എൻഡിഎ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. ആകെ പത്ത് സ്ഥാനാർത്ഥികളാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്. രണ്ടായിരത്തിൽ താഴെ വോട്ടിന് എം സ്വരാജ് വിജയിക്കുമെന്ന് ഇടതുമുന്നണി കണക്ക് കൂട്ടിയിരുന്നു. 10,000 മുതൽ 15,000 വരെ വോട്ടുകൾ ആര്യാടൻ ഷൗക്കത്ത് വിജയിക്കിമെന്നാണ് യുഡിഎഫ് കണക്കാക്കുന്നത്. 75000 വോട്ടുകൾ വരെ നേടുമെന്ന് പി വി അൻവറും അവകാശപ്പെട്ടിരുന്നു. വിജയം ഉറപ്പാണെന്നാണ് ബിജെപി സ്ഥാനാർത്ഥിയുടെ നിലപാട്.

ഇടതുമുന്നണിയുടെ ഭാ​ഗമായിരുന്ന പി വി അൻവർ 2016ലും 2021ലും നിലമ്പൂരിൽ വിജയിച്ചിരുന്നു. ഇടതുപക്ഷവുമായി ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് പി വി അൻവർ രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ജൂൺ 19ന് നടന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിം​ഗാണ് രേഖപ്പെടുത്തിയത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 1224 വോട്ടുകൾ കൂടുതൽ പോൾ ചെയ്തിരുന്നു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 173443 വോട്ടാണ് ആകെ പോൾ ചെയ്തതെങ്കിൽ 2025ലെ ഉപതിരഞ്ഞെടുപ്പിൽ 174667 വോട്ടാണ് പോൾ ചെയ്യപ്പെട്ടത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിം​ഗ് ശതമാനം 76.71 ആയിരുന്നു. എന്നാൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിം​ഗ് 70.99 ശതമാനം ആയിരുന്നു. എന്നാൽ 2025ൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂ‍ർ നിയമസഭാ മണ്ഡലത്തിലെ പോളിം​ഗ് 61.91 ശതമാനം മാത്രമായിരുന്നു. ഈ നിലയിൽ സമീപകാലത്ത് കേരളത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ പോളിം​ഗ് നടന്ന നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ട്രെൻഡ് സെറ്ററാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം