
ദേശീയ പാതാ നിർമാണത്തിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ക്രമക്കേടിന് ആരാണ് ഉത്തരവാദിയെന്നും സംസ്ഥാന സർക്കാരിന് പരാതിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു. പാലാരിവട്ടം പാലം അഴിമതി ആരോപണമുന്നയിച്ചവർക്ക് ദേശീയപാത അഴിമതിയിൽ മൗനം. സംസ്ഥാന സർക്കാരിന് പങ്കുള്ളത് കൊണ്ടാണ് പരാതിയില്ലാത്തതെന്നും വി ഡി സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംഘപരിവാർ അജണ്ടയായിരുന്നു എന്ന പി വി അൻവറിൻ്റെ ആരോപണവും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. സിപിഐഎം നേതാക്കൾ മലപ്പുറത്തെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളിലൂടെ അപമാനിച്ചുവെന്ന ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. സിപിഐഎം നേതാവ് എ വിജയരാഘവനും മലപ്പുറത്തെ അപമാനിച്ചു. മലപ്പുറത്തെ തീവ്രവാദികളുടെ നാടായി സിപിഐഎം ചിത്രീകരിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബിജെപി 'ഏതോ' ഒരു സ്ഥാനാർഥിയെ മത്സരിപ്പിച്ചുവെന്നും സിപിഐഎമ്മുമായി ഒത്തുകളിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
നേരത്തെ മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തെ വിമർശിച്ച് പി വി അൻവറും രംഗത്തെത്തിയിരുന്നു. മലപ്പുറം ജില്ലയിൽ കുഴൽപ്പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ നിലപാട് അൻവർ എടുത്ത് പറഞ്ഞു. ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിലെ ഈ പ്രസ്താവന എല്ലാവരെയും അറിയിച്ചത് താനാണെന്നും അൻവർ ഓർമ്മിപ്പിച്ചു. ബിജെപിയുമായി ഉണ്ടാക്കിയ കരാറിൻ്റെ ഭാഗമായിരുന്നു ഹിന്ദുപത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖമെന്നായിരുന്നു അൻവറിൻ്റെ ആരോപണം.