സംസ്ഥാനത്ത് വെളിച്ചെണ്ണ വില സർവകാല റെക്കോഡിലേക്ക്; മൊത്തവിപണിയിൽ വില 380ൽ എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില സർവകാല റെക്കോഡിലേക്ക്. മൊത്തവിപണിയിൽ വില 380ൽ എത്തി. ആറു മാസം മുമ്പ് 200ൽ താഴെയായിരുന്നു. കഴിഞ്ഞ മാർച്ചോടെയാണ് കുതിച്ചത്. 

ഏപ്രിലിൽ മുന്നൂറും ഈ മാസാവസാനത്തോടെ നാനൂറും കടക്കുമെന്നാണ് വിലയിരുത്തൽ. കേര ബ്രാൻഡ് ലിറ്ററിന് 419 രൂപയാണ് വില. പല ബ്രാൻഡുകൾക്കും 480-490 രൂപ വരെ വിലയുണ്ട്. ചക്കിലാട്ടിയ വെളിച്ചെണ്ണയുടെയും ഉരുക്കുവെളിച്ചെണ്ണയുടെയും വില കുതിച്ചുകയറുകയാണ്.വിലയേറിയതോടെ വിപണിയിൽ വ്യാജനും സുലഭമായി. സംസ്ഥാനത്തിനു പുറത്തുനിന്നാണ് വ്യാജൻ ഒഴുകാറ്. ഇത്തവണ മണത്തിന് രാസപദാർഥങ്ങൾ ചേർത്ത നിലവാരമില്ലാത്ത എണ്ണകൾ വെളിച്ചെണ്ണയുടെ സ്ഥാനം കൈയടക്കി. 

കൊപ്ര ലഭ്യത കുറഞ്ഞത് തിരിച്ചടിയായി. സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി ഇടപെടാതിരുന്നതും ഇടപെട്ടാൽത്തന്നെ കൊപ്ര ലഭ്യമല്ലാത്തതിനാൽ വില പിടിച്ചുനിർത്താൻ കഴിയാത്ത സാഹചര്യവുമാണുള്ളത്. 

ഓഫ് സീസണിലേക്ക് പച്ചത്തേങ്ങയും കൊപ്രയും ആവശ്യമനുസരിച്ച് സർക്കാർ ഏജൻസി സംഭരിക്കുന്ന രീതിയായിരുന്നു ഇതുവരെ. ഇത്തവണ ഏജൻസി തയാറായില്ല. മഴക്കാലം ആരംഭിച്ചതോടെ വിപണി വിലയേക്കാൾ താഴ്ന്ന നിരക്കിൽ സംഭരിക്കാനായിരുന്നു ഏജൻസി തീരുമാനം. ഇതു വിമർശനം ക്ഷണിച്ചുവരുത്തി. 

വിപണിയിൽ 250 രൂപ വിലയുണ്ടായിരിക്കേ 232 രൂപയ്ക്ക് കൊപ്ര സംഭരിക്കാൻ ഏജൻസി രംഗത്തിറങ്ങിയത്, ശ്രമം നടത്തിയെന്ന് വരുത്തിത്തീർക്കുകയായിരുന്നു. എന്നാൽ സ്വകാര്യ കമ്പനി ആവശ്യാനുസരണം കൊപ്ര സംഭരിച്ചു. ഇതാണ് വില കൂടാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗോള തലത്തിലും കൊപ്ര ലഭ്യത കുറഞ്ഞിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം