ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്പനിക്ക് വന്‍ വീഴ്ചയുണ്ടായെന്ന് വിദഗ്ദ സമിതി. മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ലെന്നും ഡിസൈനില്‍ ഉള്‍പ്പെടെ പാളിച്ച സംഭവിച്ചുവെന്നുമാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
നെല്‍പ്പാടങ്ങളില്‍ പരിശോധന നടന്നില്ലെന്നും മറ്റ് സ്ഥലങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടായേക്കുമെന്നും വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കാനും ശിപാര്‍ശയുണ്ട്. ഒരു കിലോമീറ്റര്‍ ദൂരം പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കണമെന്നാണ് ശിപാര്‍ശ. നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നാണ് വ്യക്തമാക്കുന്നത്. കൂരിയാട് മേഖലയിലെ നെല്‍പ്പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നില്ലെന്നും ഡിസൈനില്‍ വന്‍ തകരാര്‍ ഉണ്ടെന്നുമാണ് വിദഗ്ദ സമിതിയുടെ കണ്ടെത്തല്‍.
അതേസമയം കൂരിയാട് ദേശീയപാതയുടെ ഭാഗങ്ങൾ ഇന്ന് വീണ്ടും പൊളിഞ്ഞു. പ്രധാന റോഡിന്റെ പാര്‍ശ്വ ഭിത്തിയാണ് തകര്‍ന്നത്. ഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. സര്‍വീസ് റോഡിന്‍റേയും കൂടുതല്‍ ഭാഗങ്ങൾ തകര്‍ന്നു. നേരത്തെ അപകടം ഉണ്ടായതിന് സമീപമുള്ള റോഡാണ് ഇത്തവണ തകര്‍ന്നത്. കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തിന് മുമ്പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതില്‍ അശ്രദ്ധ കാണിച്ചുവെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.
കൂരിയാടിന് പുറമേ തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ ദേശീയപാതയിലും വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയിട്ടുണ്ട്. തൃശൂര്‍ ചാവക്കാട് നിര്‍മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേല്‍പ്പാലത്തിന് മുകളില്‍ വിള്ളല്‍ കണ്ടെത്തിയത്. കാസര്‍കോട് ദേശീയപാത നിര്‍മാണം നടക്കുന്ന മാവുങ്കാല്‍ കല്യാണ്‍ റോഡിന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്. കണ്ണൂരില്‍ ദേശീയപാതയ്ക്ക് സമീപം തളിപ്പറമ്പ് കുപ്പത്താണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്.