നിപ ബാധിച്ച രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്കപ്പട്ടികയില്‍ 49 പേര്‍, അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ച് രോഗി ഗുരുതരാവസ്ഥയില്‍. ഇന്നലെയാണ് വളാഞ്ചേരി സ്വദേശിനിയായ 42 കാരിക്ക് നിപ സ്ഥിരീകരിച്ചത്. ഈ മാസം ഒന്നാം തീയതി ആണ് ഇവര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍ കണ്ടത്. വളാഞ്ചേരി സാമൂഹികരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ ഇവരെ പിറ്റേ ദിവസം പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പൂനെ വൈറോളജി ലാബില്‍ നിന്ന് ഫലം പുറത്തുവന്നതിന് ശേഷമാണ് നിപ സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി മലപ്പുറത്ത് ചേര്‍ന്ന ഉന്നത യോഗത്തിനുശേഷം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

നിലവില്‍ 49 പേരാണ് ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 12 പേര്‍ കുടുംബാംഗങ്ങളാണ്. 45 പേര്‍ ഹൈറിസ്‌ക്ക് പട്ടികയിലാണ്. ഇതില്‍ രോഗലക്ഷണങ്ങളുള്ള അഞ്ച് പേരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

അതിനിടെ, മസ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് 12 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷിക പരിപാടി മാറ്റിവെച്ചു.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിപയുടെ ഉറവിടം കണ്ടെത്താന്‍ ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഇവരുടെ റൂട്ട് മാപ്പുകള്‍ ഉടന്‍ പുറത്തിറക്കും. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. പ്രദേശത്ത് ചത്ത പൂച്ചയുടെ സാമ്പിളുകള്‍ ശേഖരിച്ചു. രോഗിയുടെ വീട് സ്ഥിതിചെയ്യുന്ന 9 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം