കൂറ്റനാട് സെൻ്ററിലും പട്ടാമ്പി പാതയിലും നിറയെ അപകടക്കുഴികൾ

By: സി.മൂസ പെരിങ്ങോട്

കൂറ്റനാട്: പെരുമ്പിലാവ് - നിലമ്പൂർ സംസ്ഥാന പാതയും പൊന്നാനി പാലക്കാട് സംസ്ഥാന പാതയും സംഗമിക്കുന്ന കൂറ്റനാട് സെൻ്ററിൽ ജല അതോറിറ്റിക്കാർ കീറിയ ചാലുകൾ നികത്താതെ കിടക്കുന്നതിനാൽ അപകടസാധ്യത വർദ്ധിക്കുന്നു. രണ്ട് ദിവസം മുമ്പ് കൂറ്റനാട് സെൻ്ററിൽ തണ്ണീർക്കോട് പാതയിൽ ലോറിയും സ്കൂട്ടറും കുട്ടി മുട്ടി അപകടമുണ്ടായതാണ്. ഏറ്റവും തിരക്കുപിടിച്ച കൂറ്റനാട് സെൻ്റററിൽ

ദിവസങ്ങളായി ജല അതോറിറ്റിക്കാർ നികത്താതെ കിടക്കുന്ന കുഴിയിൽ അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ ചെറിയൊരശ്രദ്ധയുണ്ടായാൽ മതി കുഴിയിൽ വീണ് അപകടമുണ്ടാവുന്ന സ്ഥിതിയാണുള്ളത്. റോഡിൻ്റെ അരികിലൂടെ ചാലുകൾ കീറി പൈപ്പുകൾ സ്ഥാപിക്കുന്നതിന് പകരം റോഡിലേക്ക് തള്ളിക്കയറ്റിയും പൈപ്പുകൾ സ്ഥാപിച്ചതായി ആക്ഷേപമുയർന്നിരുന്നു. കൂറ്റനാട് സ്വകാര്യമാളിന് മുൻഭാഗത്ത് രണ്ടാഴ്ചയിലധികമായി വാട്ടർ അതോറിറ്റിക്കാർ കീറിയ വലിയ കിടങ്ങ് പോലുള്ള ചാലുകൾ കീറിയ ശേഷം റോഡരികിൽകല്ലും കട്ടയും കൂട്ടി തടസ്സം വെച്ചതായി കാണുന്നു.

നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന സംസ്ഥാന പാതയിലാണ് ഏത് സമയത്തും അപകടം വരുത്തി വെക്കാവുന്ന വിധത്തിൽ റോഡരികിൽ വലിയ കുഴികൾ സ്ഥാപിച്ച് അലക്ഷ്യമായി കിടക്കുന്നത്. കഴിഞ്ഞ ദിവസം കൂറ്റനാട്ടെ ജല അതോറിറ്റി ഓഫീസിൽ അന്വേഷിച്ചപ്പോൾ പൈപ്പ് സ്ഥാപിക്കാനായി നിർമ്മിച്ച ചാലുകൾ എത്രയും വേഗം നികത്തുമെന്നറിയിച്ചിരുന്നെങ്കിലും ഇതുവരെയും കുഴികൾ നികത്തുവാൻ തയ്യാറായിട്ടില്ല.

പെരുമ്പിലാവ് - നിലമ്പൂർ സംസ്ഥാന പാതയിൽ ചാലിശേരി മുതൽ മാട്ടായവരെയുള്ള സ്ഥലത്ത് വർഷങ്ങളായി വാഹനാപകടങ്ങൾ ഏറിവരുന്ന മേഖലയാണ്. റോഡ് സുരക്ഷാ വിഭാഗം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം