പട്ടാമ്പി: പട്ടാമ്പിയിലെ ശുദ്ധജല ക്ഷാമത്തിനു പരിഹാരം കാണാനും വേനലിൽ കൃഷിക്കു വെള്ളം ലഭ്യമാക്കാനും ഭാരതപ്പുഴയിൽ നിർമാണം പുരോഗമിക്കുന്ന തടയണയുടെ നിർമാണം ഇൗ വേനലിൽ പൂർത്തിയാക്കുമെന്നു മുഹമ്മദ് മുഹസിൻ എംഎൽഎ അറിയിച്ചു. എംഎൽഎയുടെ ശ്രമഫലമായി 2021-22 സാമ്പത്തിക വർഷത്തിൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടാമ്പി ചെക്ക് ഡാമിന് 32.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. തടയണ നിർമാണത്തിന് 21.47 കോടിക്കു കരാർ നൽകി. തടയണയ്ക്ക് 310 മീറ്റർ നീളവും 2 മീറ്റർ ഉയരവുമുണ്ട്. പട്ടാമ്പി നഗരസഭയിലെ കിഴായൂർ ഭാഗത്തെയും തിരുമിറ്റക്കോട് പഞ്ചായത്തിലെ ഞാങ്ങാട്ടിരിയെയും ബന്ധിപ്പിച്ചാണു തടയണ നിർമിക്കുന്നത്.
തടയണ നിർമാണം പൂർത്തിയാകുന്നതോടെ പട്ടാമ്പി, ഓങ്ങല്ലൂർ, തൃത്താല, തിരുമിറ്റക്കോട് പഞ്ചായത്ത് പ്രദേശത്തെ 947 ഹെക്ടർ സ്ഥലത്തെ കാർഷിക ആവശ്യങ്ങൾക്കും പ്രദേശങ്ങളിലെ ശുദ്ധജല സ്രോതസ്സുകൾക്കും ഗുണം ചെയ്യും. ഇതോടൊപ്പം ടൂറിസം മുന്നിൽക്കണ്ട് അടുത്ത ഘട്ടത്തിൽ സന്ദർശകർക്കു സമയം ചെലവഴിക്കാൻ പാർക്ക് നിർമാണസാധ്യതയും ലക്ഷ്യമിടുന്നുണ്ട്. നിലവിൽ ചെക്ക് ഡാമിന്റെ നിർമാണ പ്രവൃത്തികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. 200 മീറ്റർ ദൂരത്തിൽ ചെക്ക് ഡാമും 36.80 മീ നീളം ഭാഗികമായി സംരക്ഷണഭിത്തിയും പൂർത്തിയായി. ഇടതുകരയുടെ സംരക്ഷണഭിത്തി കുറച്ചു ഭാഗത്തും പുഴ വരുന്ന ഭാഗത്തെ ചെക്ക് ഡാമും മറ്റ് അനുബന്ധ പ്രവൃത്തികളുമാണു ശേഷിക്കുന്നത്.
അത് അടുത്ത കാലവർഷത്തിനു മുന്നേ തീർക്കാനുള്ള ശ്രമമാണു നടത്തി വരുന്നത്. പാർക്ക് വരുന്നതോടെ റോഡിന്റെ സംരക്ഷണം കൂടെ ഉറപ്പു വരുത്താനാകും. ഇതിനായി ടെൻഡർ സേവിങ് വന്നതും ചെക്ക് ഡാമിന്റെ നീളത്തിൽ വന്ന 15 മീറ്ററിന്റെ തുകയും വിനിയോഗിച്ചു പുതിയ സംരക്ഷണ ഭിത്തി നീട്ടാനുള്ള ശുപാർശ എംഎൽഎ ഉന്നതാധികാരികൾക്കു സമർപ്പിച്ചിട്ടുണ്ട്. ഈ വേനലിൽത്തന്നെ പദ്ധതി പൂർത്തീകരിക്കാനാകുമെന്നാണു കരുതുന്നതെന്നും നൽകിയ ഒരു വാഗ്ദാനം കൂടി പൂർത്തീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും പദ്ധതി പ്രദേശം സന്ദർശിച്ച മുഹമ്മദ് മുഹസിൻ എംഎൽഎ പറഞ്ഞു. നഗരസഭാധ്യക്ഷ ഒ.ലക്ഷ്മിക്കുട്ടി, സ്ഥിരം സമിതി അധ്യക്ഷരായ പി.വിജയകുമാർ, എൻ.രാജൻ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.