പ്രതിയെ തീരുമാനിക്കേണ്ടത് സര്‍ക്കാരല്ല; അനധികൃത നിര്‍മിതിയെങ്കില്‍ നോട്ടീസ് നല്‍കണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: ബുള്‍ഡോസര്‍ രാജില്‍ സര്‍ക്കാരിനെതിരെ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം.ജുഡീഷ്യറിയുടെ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ഉദ്യോഗസ്ഥര്‍ അധികാരം കയ്യിലെടുക്കുന്നത് കടുത്ത നടപടിയാണ്. ഉദ്യോഗസ്ഥരുടെ അധികാര ദുര്‍വിനിയോഗം തടയണമെന്നും കോടതി ആവശ്യപ്പെട്ടു.

നിയമവാഴ്ചയും മൗലികാവകാശങ്ങളും പാലിക്കപ്പെടണം. ഓരോ കുടുംബത്തിന്റെയും സ്വപ്നമാണ് വാസസ്ഥലം. അത് നഷ്ടപ്പെടരുതെന്നാണ് മനുഷ്യന്റെ സ്വപ്നമെന്നും കോടതി പറഞ്ഞു. അനധികൃതമായ സ്ഥലത്താണ് ഒരു വീട് സ്ഥിതി ചെയ്യുന്നതെങ്കില്‍ രജിസ്റ്റേഡ് പോസ്റ്റില്‍ അധികാര സ്ഥാപനം നോട്ടീസ് നല്‍കണം. പതിനഞ്ച് ദിവസത്തെ നോട്ടീസ് നല്‍കി മാത്രമേ നിയമ വിരുദ്ധ നിര്‍മ്മാണങ്ങള്‍ പൊളിക്കാന്‍ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി. പ്രതിയെ തെറ്റുകാരനെന്ന മുന്‍വിധിയോടെ കാണാനാകില്ലെന്നും ആരാണ് തെറ്റുകാരന്‍ എന്ന് സര്‍ക്കാരല്ല തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു.

അധികാര ദുര്‍വിനിയോഗം ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണ്. വാസസ്ഥലത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം കൂടിയാണ്. നിര്‍മ്മാണം പൊളിക്കാന്‍ ഉത്തരവിട്ടാല്‍ അപ്പീലിനുള്ള അവസരം നല്‍കണം. അര്‍ധരാത്രി പൊളിച്ച വീട്ടില്‍ നിന്നും സ്ത്രീകളും കുട്ടികളും തെരുവിലേക്ക് ഇറങ്ങുന്നത് സന്തോഷകരമല്ലെന്നും കോടതി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം