തിരുവനന്തപുരം: നവകേരള സദസ് തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ കുഞ്ഞു ഫാത്തിമക്ക് നിവര്‍ന്ന് നടക്കാമെന്നുള്ള സന്തോഷം പങ്കുവെച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഫാത്തിമക്ക് ജന്മനായുള്ള രോഗാവസ്ഥയായിരുന്നു എപിഫൈസിയല്‍ ഡിസ്‌പ്ലേസിയ (epiphyseal Dysplasia). അതുമൂലം ഫാത്തിമയുടെ നട്ടെല്ലിന്റെ വളവ് ക്രമാതീതമായി ഉയരുന്ന സ്‌കോളിയോസിസ് (Scoliosis) എന്ന അസുഖം ഉണ്ടായിരുന്നു. ഇക്കാരണം കൊണ്ട് ശ്വാസകോശ സംബന്ധമായതും നാഡീ സംബന്ധമായതുമായ വൈകല്യങ്ങള്‍ ഉണ്ടാവാനുമുള്ള സാധ്യതയുമുണ്ടായിരുന്നു.
തൃത്താല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീനിവാസൻ ഫാത്തിമയുടെ കാര്യം മന്ത്രി എം ബി രാജേഷിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ഉടൻ തന്നെ കുട്ടിയുടെ മാതാപിതാക്കളെ ബന്ധപ്പെടുകയും, പരിപാടി നടക്കുന്നയിടത്തേക്ക് വേഗം വരാൻ ആവശ്യപ്പെടുമായിരുന്നു. ഞങ്ങളെല്ലാം ഒന്നിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെ കാണുകയും, ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. രവീന്ദ്രനെ വിളിച്ച് ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
ഫാത്തിമയുടെ ചികിത്സക്കായി പല ആശുപത്രികളെയും സമീപിച്ചെങ്കിലും പല കാരണങ്ങളാല്‍ ചികിത്സ സാധ്യമായില്ല. അങ്ങനെയാണ് നവകേരള സദസില്‍ പതിമൂന്നാം ദിവസം ഫാത്തിമയുടെ പ്രശ്‌നം ഉന്നയിക്കുന്നത്. എപിഫൈസിയല്‍ ഡിസ്‌പ്ലേസിയ (Spondyloepiphyseal Dysplasia) എന്ന വളരെ അപൂര്‍വ ജനിതക രോഗം അസ്ഥികളുടെ വളര്‍ച്ചയെ ബാധിക്കുന്ന ഒന്നാണ്.
ഇത് സാധാരണ കുട്ടികളില്‍ കാണുന്ന adolescent idiopathic scoliosisന്റെ ചികിത്സയേക്കാള്‍ ബുദ്ധിമുട്ടുള്ളതും സങ്കീര്‍ണതകള്‍ നിറഞ്ഞതുമാണ്. ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞു ഫാത്തിമ സുഖം പ്രാപിച്ചു വരുന്നു. ഡോ. ബി എസ് സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഡോ. ജിതിന്‍, ഡോ. ജിയോ, ഡോ. കൃഷ്ണകുമാര്‍, ഡോ. അനന്തു എന്നീ ന്യൂറോ സര്‍ജറി വിഭാഗം ഡോക്ടര്‍മാരും, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ ബാബുരാജിന്റെ നേതൃത്വത്തില്‍ ഡോ. ബിന്ദു, ഡോ. സുനില്‍ കുമാര്‍, ഡോ. സെലീന, ഡോ. അഞ്ജു എന്നിവരും, സ്റ്റാഫ് നേഴ്‌സുമാരായ സരിത, ദീപ്തി എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി. ഓപ്പറേഷന് മുമ്പും ശേഷവുമുള്ള കുഞ്ഞ് ഫാത്തിമയുടെ എക്‌സ്‌റേ ചിത്രവും മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.