തൃശൂർ: ഗുരുവായൂരില്‍ പെണ്‍ വേഷം കെട്ടി യുവതിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കൂടുല്‍ വിവരങ്ങള്‍ പുറത്ത്. പിടിയിലായ പ്രതി പെണ്‍ വേഷം കെട്ടിയത് പൊലീസിനെ കബളിപ്പിക്കാനാണെന്ന് കണ്ടെത്തി. യുവതിയെ കൊന്നശേഷം പെണ്‍വേഷം കെട്ടി രക്ഷപെടാനായിരുന്നു പ്രസാദിന്റെ പ്ലാന്‍. പെണ്‍വേഷം ധരിച്ച് പ്രസാദ് സ്‌കൂട്ടറില്‍ കറങ്ങുന്നത് നാട്ടുകാര്‍ കണ്ടിരുന്നു.
പൊലീസ് പിടിയിലായ തൊടുപുഴ മുട്ടം സ്വദേശിയായ പ്രസാദ് ഒട്ടേറെ വധശ്രമക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സ്പായിലെ ജീവനക്കാരിയെ വധിക്കാനായിരുന്നു പദ്ധതി. പ്രസാദും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. പ്രസാദുമായുള്ള ചിത്രങ്ങള്‍ യുവതി ഭാര്യയ്ക്ക് അയച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതികളായ നാലു പേര്‍ വന്ന കാറും പൊലീസ് കണ്ടെടുത്തു. പ്രതിയായ പ്രസാദിന്റെ ഭാര്യയും കുടുംബവും ഇറ്റലിയിലാണ്.
കഴിഞ്ഞ ദിവസമാണ് ഗുരുവായൂർ ക്ഷേത്ര പരിസരത്ത് നിന്ന് പെൺ വേഷം ധരിച്ചെത്തിയ യുവാവിനെ പൊലീസ് പിടികൂടുന്നത്. സംശയത്തിൻ്റെ പേരിലാണ് ഇവരെ പൊലീസ് പിടികൂടിയത്. പടിഞ്ഞാറെ നടയില്‍ നിന്നാണ് പ്രസാദിനെ പെണ്‍ വേഷത്തില്‍ സംശയാസ്പദമായി പൊലീസ് കണ്ടത്. തൊടുപുഴ മുട്ടം സ്വദേശികളായ ആദര്‍ശ്, ബിനീഷ്, ഷാഹിദ്, സ്റ്റീഫന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍.
ചോദ്യം ചെയ്യലിലാണ് കൊലപാതക ഗൂഢാലോചന പുറത്തുവന്നത്. തൃശൂരില്‍ ജോലിചെയ്യുന്ന തൊടുപുഴ സ്വദേശിയായ യുവതിയെ ലക്ഷ്യമിട്ടാണ് സംഘം എത്തിയത്. സൗഹൃദബന്ധത്തില്‍ നിന്നും പിന്മാറിയതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്താന്‍ പദ്ധതിയിട്ടതെന്നായിരുന്നു ആദ്യം പൊലീസിന് ലഭിച്ച വിവരം. പിന്നാടാണ് കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.
