തൃശ്ശൂര്‍: അമല മെഡിക്കല്‍ കോളജിലെ നഴ്‌സുമാരുടെ സമരത്തില്‍ ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. ആശുപത്രിയുടെ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. പേരാമംഗലം എസ്എച്ച്ഒയ്ക്കാണ് നിര്‍ദേശം നല്‍കിയത്. ഹര്‍ജിയില്‍ സര്‍ക്കാരിനും, യുഎന്‍എക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
നഴ്‌സുമാരുടെ ശമ്പളവര്‍ധനവില്‍ മാനേജ്‌മെന്റ് 4000 മുതല്‍ 6000 രൂപ വരെ വര്‍ധിപ്പിച്ചെന്നും സമരം ചെയ്തവരെ പ്രതികാര നടപടികൂടാതെ തിരിച്ചെടുക്കാന്‍ ധാരണയായെന്നും നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പൂര്‍ണ്ണമായും അമല മാനേജ്‌മെന്റ് നിഷേധിച്ചിരുന്നു. ഏപ്രില്‍ ഒന്നിന് അംഗീകരിച്ച വര്‍ദ്ധനവ് ഉയര്‍ത്തി കാണിച്ച് യുഎന്‍എ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.
സമരത്തിന് മുന്നില്‍ സഭ വഴങ്ങിയിട്ടില്ലെന്നും, ജോലിയില്‍ പ്രവേശിക്കാന്‍ നഴ്‌സുമാര്‍ നാടകം കളിക്കുകയാണെന്നും മാനേജ്‌മെന്റ് വിമര്‍ശിച്ചിരുന്നു. അമല മാനേജ്‌മെന്റ് ലേബര്‍ ഓഫീസര്‍ക്ക് നല്‍കിയ ഉറപ്പ് മാറ്റിപ്പറഞ്ഞെന്നും ജൂബിലിയുടെ സമ്മര്‍ദ്ദത്തിന് അമല വഴങ്ങിയെന്ന കാരണത്താലാണ് അമല ആശുപത്രിക്ക് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്നതെന്നും യുഎൻഎ നേരത്തെ പ്രതികരിച്ചിരുന്നു.
