ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പെട്രോൾ, ഡീസൽ വില കൂട്ടി സ്വകാര്യ എണ്ണ കമ്പനികൾ. നയാരക്ക് പിന്നാലെ ഷെൽ ഇന്ത്യയും വില വർധിപ്പിച്ചു. ബംഗളൂരുവിൽ പെട്രോൾ ലിറ്ററിന് 7.41 രൂപയാണ് വർധിപ്പിച്ചത്. പെട്രോൾ സ്റ്റാൻഡേർഡ് വേരിയന്റ് ലിറ്ററിന് 11.85 രൂപയായി ഉയർന്നു. പവർ വേരിയന്റിന് 129.85 രൂപ നൽകണം. ഡീസൽ ലിറ്ററിന് 25.01 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സാധാരണ വേരിയന്റിന് 123.52 രൂപയും പ്രീമിയം വേരിയന്റിന് 133.52 രൂപയും നൽകണം.
യു.എസ്-ഇസ്രായേൽ -ഇറാൻ സംഘർഷത്തെ തുടർന്ന് ആഗോള എണ്ണവിലയിൽ കുത്തനെയുണ്ടായ വർധനവാണ് വിലവർധനവിന് കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡീസൽ വില ഇനിയും ഉയർന്നേക്കാമെന്ന് സൂചന. ലിറ്ററിന് 148 മുതൽ 165 രൂപ വരെ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല.
ക്രൂഡ് ഓയിൽ എണ്ണവില ഉയർന്നതോടെ പൊതു മേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം നികത്താൻ നഷ്ടപരിഹാരം നൽകുന്നു. എന്നാൽ, സ്വകാര്യ എണ്ണ കമ്പനികൾക്ക് നഷ്ടപരിഹാരമൊന്നും ലഭിക്കുന്നില്ലെന്നും ഇതാണ് വില വർധിപ്പിക്കാൻ കാരണമെന്നും സ്വകാര്യ എണ്ണക്കമ്പനികൾ പറയുന്നു. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ 88 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള വിതരണം തടസ്സപ്പെട്ടതാണ് രാജ്യത്ത് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. ഫെബ്രുവരി 28ന് ശേഷം ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ ഏകദേശം 60 ശതമാനമാണ് ഉയർന്നത്. ഇത് ആഗോള എണ്ണ വിപണിയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയായിരുന്നു.
