ഇന്നലെ രാത്രിയാണ് വണ്ടിത്താവളം സ്വദേശി സുബയ്യൻ എന്നയാൾ അബോധാവസ്ഥയിലായ യുവതിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയത്. ബോധമില്ലാതെ വഴിയരികിൽ കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിച്ചതാണെന്നാണ് സുബയ്യൻ ഡോക്ടർമാരോട് പറഞ്ഞത്. പരിശോധനയിൽ യുവതി മരിച്ചതായും ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും കണ്ടതോടെ ഡോക്ടർ പോലീസിൽ വിവരം അറിയിച്ചു.
പാലക്കാട് ടൗൺ സൗത്ത് പൊലീസ് സുബയ്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയെന്ന് പറയുന്ന പ്രദേശത്ത് പൊലീസ് വിശദമായി പരിശോധന നടത്തി.
ഇന്ന് നടന്ന പോസ്റ്റ്മോർട്ടത്തിലാണ്, അതിക്രൂരമായ ലൈംഗിക അതിക്രമത്തിനിടെ ശ്വാസംമുട്ടിയും നട്ടെല്ലിനും ആന്തരിക അവയവങ്ങൾക്കും ഉൾപ്പെട പരിക്കേറ്റാണ് യുവതി മരിച്ചതെന്ന് കണ്ടെത്തുന്നത്. യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ച സുബയ്യൻ തന്നെയാണ് അതിക്രമത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതി മദ്യലഹരിയിലായിരുന്നു. ഒലവക്കോടിന് സമീപം താമസിച്ചിരുന്ന കുടുംബത്തിലെ അംഗമാണ് മരണപ്പെട്ട യുവതി. ലൈംഗിക അതിക്രമത്തിനും, കൊലപാതകത്തിലും ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് സുബ്ബയനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം വെള്ളിയാഴ്ച സുബയ്യനെ കോടതിയിൽ ഹാജരാക്കും.