മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചുവെന്ന് കാട്ടി എന്‍ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. സസ്പെന്‍ഡ് ചെയ്ത് 9 മാസങ്ങള്‍ക്ക് ശേഷമാണ് പ്രശാന്തിനെതിരെ നടപടി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിലാണ് സർക്കാർ അന്വേഷണം നടത്താനൊരുങ്ങുന്നത്. അഡീ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ ആണ് അന്വേഷണ ഉദ്യോഗസ്ഥന്. പ്രിന്‍സിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ആണ് പ്രസന്‍റിംഗ് ഓഫീസര്‍.
കുറ്റപത്ര മെമ്മോക്ക് പ്രശാന്ത് നല്‍കിയ മറുപടി തള്ളുന്നതായി അന്വേഷണ ഉത്തരവിൽ പറയുന്നു. മെമ്മോയിലെ കുറ്റങ്ങള്‍ എല്ലാം നിഷേധിച്ചുവെന്നും ഇതിന് പറയുന്ന ന്യായങ്ങള്‍ അംഗീകരിക്കാൻ കഴിയില്ലെന്നും സര്‍ക്കാർ പറയുന്നു. അതേസമയം, സര്‍ക്കാർ നടപടിയിൽ നിരവധി പാകപ്പിഴകളുണ്ട്. പ്രശാന്ത് ആരോപണങ്ങൾ ഉന്നയിച്ചത് ചീഫ് സെക്രട്ടറി ജയതിലകിനെതിരെയാണ്. എന്നാൽ അന്വേഷണം നടത്തുന്നത് ചീഫ് സെക്രട്ടറിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്നവരാണ്.
സസ്പെന്‍ഡ് ചെയ്ത് ആറ് മാസത്തിനകം അന്വേഷണ റിപ്പോർട്ട് നല്‍കണമെന്നാണ് ചട്ടം. എന്നാൽ പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത് സസ്പെന്‍ഡ് ചെയ്ത് 9 മാസങ്ങള്‍ക്ക് ശേഷമാണ്. ഇതിനിടയിൽ മൂന്ന് തവണ സസ്പെന്‍ഷൻ നീട്ടുകയും ചെയ്തിരുന്നു.