മഴക്കാലത്തെ മോഷണം: മുൻകരുതൽ നിർദേശവുമായി പൊലീസ്

കുമരനല്ലൂർ ∙ മഴക്കാലത്തെ മോഷണം ചെറുക്കാൻ മുൻകരുതൽ നിർദേശവുമായി പൊലീസ്. രണ്ടു മാസത്തിനിടെ ആനക്കര, കുമ്പിടി മേഖലയിൽ ക്ഷേത്രങ്ങളിൽ ഉൾപ്പെടെ ആറിടത്താണ് മോഷണവും മോഷണശ്രമവും നടന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം ഉമ്മത്തൂർ ശിവക്ഷേത്രം, മണ്ണിയംപെരുമ്പലം അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിൽ കള്ളൻ കയറിയിരുന്നു. ഉമ്മത്തൂർ ശിവക്ഷേത്രത്തിലെ രണ്ടു ഭണ്ഡ‍ാരങ്ങളിലെ പണമാണു മോഷ്ടിക്കപ്പെട്ടത്. മോഷണം നടത്തുന്നതോടൊപ്പം വാതിലും പൂട്ടും തകർത്തു നാശനഷ്ടങ്ങളും വരുത്തിയിരുന്നു. ഇവിടെ സമാനരീതിയിൽ അഞ്ചു വർഷം മുൻപും മോഷണം നടന്നിരുന്നതായി സമീപവാസികൾ പറഞ്ഞു.

മോഷണം വർധിക്കുന്ന സാഹചര്യത്തിൽ ക്ഷേത്രപരിസരങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക, റോഡരികിലും മറ്റും സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരങ്ങൾ അതതു ദിവസം വൈകുന്നേരമോ ആഴ്ചയിൽ ഒരു തവണയോ തുറന്നു പണം ശേഖരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പൊലീസ് പ്രധാനമായും നൽകുന്നത്. വരുമാനം കൂടുതലുള്ള ക്ഷേത്രങ്ങളിൽ സുരക്ഷാ ജീവനക്കാരുടെ സേവനം ഉറപ്പാക്കുന്നതും ഗുണം ചെയ്യും. ഇരുമ്പ് ആയുധങ്ങളും മറ്റും വീടിനു പുറത്തു സൂക്ഷിക്കുന്നത് ഒഴിവാക്കി കൂടുതൽ ജാഗ്രത പുലർത്തണമെന്നും പൊലീസ് പറഞ്ഞു.കുമ്പിടി ഉമ്മത്തൂർ മേഖലയിലെ ക്ഷേത്രമോഷണവുമായി ബന്ധപ്പെട്ട് ചിലർ പൊലീസ് നിരീക്ഷണത്തിലാണെന്നും അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.(ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയിൽ ഉമ്മത്തൂർ ശിവക്ഷേത്രത്തിന്റെ പേരിൽ സംഭവിച്ച അക്ഷരപ്പിശകിൽ ഖേദിക്കുന്നു).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം