വിയ്യൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ തടവുകാർക്കിടയിൽ ബീഡിക്കച്ചവടം

വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസറിൻ്റെ നേതൃത്വത്തില്‍ ലഹരിക്കച്ചവടം. ജയിലിലെ തടവുകാര്‍ക്ക് ഇടയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വൻതോതില്‍ ബീഡിക്കച്ചവടം നടത്തുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

സാക്ഷി മൊഴി ഉള്‍പ്പെടെ ഡിജിപിക്ക് ലഭിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിയ്യൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രിസണ്‍ ഓഫിസറിൻ്റെ ഭാര്യയ്ക്ക് ഗൂഗിള്‍ പേയിലൂടെ ബീഡിയുടെ പ്രതിഫലം നല്‍കാറുണ്ടെന്ന് തടവുകാരൻ മൊഴി നല്‍കിയിട്ടുണ്ട്. മുൻപും പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ലഹരിക്കച്ചവടം നടത്തിയത്.

മാവേലിക്കര സബ്ജയില്‍ ലഹരി വില്‍പ്പന നടത്തിയതിന് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനാണ് വിയ്യൂര്‍ ജയിലില്‍ തടവുകാര്‍ക്കിടയില്‍ ബീഡി കച്ചവടം നടത്തിയതെന്നാണ് ജയില്‍ സൂപ്രണ്ട് ജയില്‍ വകുപ്പ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അടുക്കളയ്ക്കു പിന്നില്‍ പണിക്കിറക്കിയശേഷം തിരികെ സെല്ലിലെത്തിച്ച തടവുകാരന്റെ കയ്യില്‍ നിന്നും 12 പാക്കറ്റ് ബീഡിയടങ്ങുന്ന കെട്ട് പിടിച്ചിരുന്നു. വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്.

90 പൈസ വിലയുള്ള ഒരു ബീഡിക്ക് 10 രൂപയോളമാണ് അസി.പ്രിസണ്‍ ഓഫിസര്‍ വാങ്ങിച്ചിരുന്നത്. 22 ബീഡി വീതമാണ് ഓരോ പാക്കറ്റിലുള്ളത്. ഇത്തരം 12 പാക്കറ്റുകള്‍ ഉള്‍പ്പെടുന്നതാണ് ഒരു കെട്ട്. ഓരോ കെട്ടിനും 2500 രൂപ വീതമാണ് ഉദ്യോഗസ്ഥന്റെ നിരക്ക്. 400 രൂപയാണു കെട്ടിന്റെ യഥാര്‍ത്ഥ വില. ജയിലിന്റെ പുറംമതിലിനോടു ചേര്‍ന്നുള്ള അടുക്കളയുടെ പിൻഭാഗത്തേക്ക് റോഡില്‍നിന്നു അസി. പ്രിസണ്‍ ഓഫിസര്‍ ബീഡിക്കെട്ട് ഉള്ളിലേക്ക് എറിയുകയാണ് പതിവ്. ഈ ബീഡിക്കെട്ടുകള്‍ ശേഖരിക്കുന്ന തടവുകാര്‍ അത് 3000 രൂപയ്ക്ക് മറച്ചു വില്‍ക്കും. കമ്മീഷൻ കീഴിലുള്ള വില്‍പ്പന തുക പണമായും ഗൂഗിള്‍ പേ വഴിയും ആണ് ഉദ്യോഗസ്ഥന് നല്‍കിയിരുന്നത്. അസി. പ്രിസണ്‍ ഓഫിസറുടെ ഭാര്യയ്ക്ക് ഗൂഗിള്‍ പേ വഴി ബീഡിയുടെ പ്രതിഫലം നല്‍കിയിട്ടുണ്ടെന്നും തടവുകാരൻ മൊഴി നല്‍കിയിട്ടുണ്ട്. മൊബൈല്‍ ഫോണും ലഹരിവസ്തുക്കളും നിരന്തരമായി ജയിലിനുള്ളിലേക്ക് പ്രവഹിക്കുന്നതിനു പിന്നില്‍ ജീവനക്കാരില്‍ ചിലര്‍ക്ക് പങ്കുണ്ടെന്നു നേരത്തേതന്നെ വിവരമുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഡിജിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കോടതി അനുമതിയോടെ തടവുകാരെ ചോദ്യം ചെയ്ത മൊഴി ഉറപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തുടര്‍ന്നാകും കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം