വര്‍ക്കലയില്‍ വിവാഹ വീട്ടിലെ കൊലപാതകം പെട്ടെന്നുള്ള പ്രകോപനമല്ല, ആസൂത്രിതമെന്ന് സൂചന; പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

പ്രതികള്‍ മുമ്പും ഇതുപോലുള്ള നീക്കങ്ങള്‍ നടത്തിയെന്ന ബന്ധുക്കളുടെ വെളുപ്പെടുത്തലാണ് പെട്ടെന്നുള്ള പ്രകോപനമല്ല കൊലയ്ക്ക് കാരണമെന്ന നിഗമനത്തിലേയ്ക്ക് പോലീസിനെ എത്തിച്ചത്.

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പോലീസ് തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. പിടിയിലായ ജിഷ്ണു, സഹോദരന്‍ ജിജിന്‍, ശ്യാംകുമാര്‍, മനു എന്നിവര്‍ കുറ്റം സമ്മിതിച്ചിട്ടുണ്ട്. സംഭവ സമയത്ത് പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നെന്നാണ് പോലീസ് നിഗമനം. വൈദ്യ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

കൊല്ലപ്പെട്ട വലിയവിളാകം ശ്രീലക്ഷ്മി വീട്ടില്‍ രാജുവിനെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചെന്നും മണ്‍വെട്ടികൊണ്ട് അടിച്ച ശേഷം രാജുവിനെ റോഡിലൂടെ വലിച്ചിഴച്ചെന്നും ഭാര്യ ജയ പറഞ്ഞു. അയല്‍വാസികളായ ജിഷ്ണുവും ജിജിനും സംഘവും അപ്രതീക്ഷിതമായാണ് രാത്രി സല്‍ക്കാരപ്പാര്‍ട്ടി കഴിഞ്ഞ ശേഷം വീട്ടിലെത്തി ആക്രമിച്ചതെന്ന് രാജുവിന്റെ മകള്‍ ശ്രീലക്ഷ്മി പറയുന്നുണ്ടെങ്കിലും സംഭവം ആസൂത്രിതമെന്നാണ് പോലീസ് കരുതുന്നത്. കാറിലെത്തിയ നാലംഗ സംഘം യാതൊരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദനം തുടങ്ങിയത്. രാജുവിന്റെ തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം.

ശ്രീലക്ഷ്മിയും കുടുംബവും ജിഷ്ണുവിന്റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലുള്ള പക മൂലമായിരുന്നു ക്രൂരമായ ആക്രമണം. റൂറല്‍ എസ്പി ഡി ശില്പയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം