കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് വി.ജി അരുണിന്റെ ബഞ്ചാണ് അപേക്ഷ നിരാകരിച്ചത്. ( Marunadan Malayali Shajan Skariya )
കുന്നത്തുനാട് എംഎൽഎ വി ശ്രീനിജിൻ എം.എൽ.എ നൽകിയ അപകീർത്തി കേസിലാണ് കോടതി നടപടി. വ്യാജ വാർത്തയുണ്ടാക്കി വ്യക്തി അധിക്ഷേപം നടത്തുന്നുവെന്ന എം.എൽ.എയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചും ഐ.ടി - ഇന്ത്യൻ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് എളമക്കര പൊലീസ് ഷാജൻ സ്കറിയക്കെതിരെ കേസെടുത്തിരുന്നത്.
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ, സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ്. കഴിഞ്ഞ നിരവധി വർഷങ്ങളായി മറുനാടൻ
മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പി.വി ശ്രീനിജിൻറെ പരാതിയിൽ പറയുന്നു. ആസൂത്രിതമായ അജണ്ടയുടെ ഭാഗമായാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും എം.എൽ.എ ആരോപിച്ചിരുന്നു.
മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെ ഷാജൻ സ്കറിയയുടേത് നല്ല മാധ്യമ പ്രവർത്തനമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.