Trending

സിദ്ധരാമയ്യയുടെ രാജി ഉടന്‍; ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ അടുത്തയാഴ്‌ച

ഡല്‍ഹി: ഏറെ ചർച്ചകൾക്ക് ഒടുവിൽ കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ.ശിവകുമാർ എത്തുന്നു. മാസങ്ങൾ നീണ്ട അധികാര വടംവലിക്കും തർക്കങ്ങൾക്കും ഒടുവിലാണ് കോൺഗ്രസ് ഹൈക്കമാൻഡ് നിർണായക തീരുമാനം എടുത്തത്. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടൻ സ്ഥാനമൊഴിയും. ഡികെയുടെ സത്യപ്രതിജ്ഞ അടുത്താഴ്ച നടക്കും എന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഡി.കെ. ശിവകുമാറിന്റെ അവകാശവാദത്തിന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഐകകണ്‌ഠ്യേന പിന്തുണ നല്‍കിയെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള സൂചന. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും അതോടൊപ്പം ഡല്‍ഹി കേന്ദ്രീകരിച്ച് കൂടുതല്‍ വലിയൊരു ദേശീയ പദവിയും വാഗ്ദാനം ചെയ്തതായാണ് വിവരം.

ഈ ഓഫര്‍ സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിദ്ധരാമയ്യ കേന്ദ്ര നേതൃത്വത്തോട് സമയം ചോദിച്ചിട്ടുണ്ട്. ഇതിനിടയില്‍, രാജ്യസഭയിലേക്കില്ലെന്ന് സിദ്ധരാമയ്യ അറിയിച്ചതായും വിവരങ്ങളുണ്ട്. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും നേരത്തേ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയിരുന്നു. ആറ് മണിക്കൂറോളം നീണ്ട ചര്‍ച്ചയിലാണ് തീരുമാനമായത് എന്നാണ് വിവരം. മുഖ്യമന്ത്രി മാറ്റം ഉണ്ടാകില്ലെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. രാജ്യസഭാ സ്ഥാനാര്‍ഥി ചര്‍ച്ചകളാണ് നടന്നതെന്നും മുഖ്യമന്ത്രി മാറ്റം വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി കര്‍ണാടകയിലെ നേതൃത്വ തര്‍ക്കം സജീവമായി തുടരുകയാണ്. 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ മാറി മാറി മുഖ്യമന്ത്രി പദവി നല്‍കാമെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് ഡി.കെ. ശിവകുമാര്‍ പക്ഷത്തിന്റെ വാദം. ശിവകുമാര്‍ മുഖ്യമന്ത്രിയാകാന്‍ അര്‍ഹനായിരുന്നു. എന്നാല്‍ രണ്ടര വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി പദവി നല്‍കാമെന്ന ഉറപ്പിന്മേല്‍ മാത്രമാണ് അദ്ദേഹം സിദ്ധരാമയ്യയുടെ കീഴില്‍ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാന്‍ തയ്യാറായതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം