കൂറ്റനാട്: നാടന്‍ വിഭവങ്ങളായ കിഴങ്ങുകള്‍ കൃഷി ചെയ്ത് കിഴങ്ങുവിള ഗ്രാമമാകാനൊരുങ്ങി തൃത്താല. തൃത്താലയിലെ തെരത്തെടുക്കപ്പെടുന്ന 50 പട്ടികജാതി കര്‍ഷകരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
ഒരാൾ 25 സെന്റിലാണ് കൃഷി ചെയ്യുക. കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം, സുസ്ഥിര തൃത്താല പദ്ധതി, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, തദ്ദേശ വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. മരച്ചീനി, മധുരക്കിഴങ്ങ്, കൂര്‍ക്ക, ചേന എന്നിവ കൃഷി ചെയ്യാനാവശ്യമായ വിത്തുകളും ഉൽപ്പാദനോപാധികളും കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം നല്‍കും.
കൃഷിയിലൂടെ വിളയിച്ചെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായ വില നല്‍കി കര്‍ഷകരില്‍നിന്ന് വാങ്ങുകയും ചെയ്യും. തൃത്താല ബ്ലോക്കിലെ എല്ലാ പഞ്ചായത്തിലും കിഴങ്ങുവിളകളുടെ വിത്തുഗ്രാമങ്ങള്‍ വികസിപ്പിക്കുന്നതിന് സഹായം നല്‍കും. പദ്ധതിയുടെ ജില്ലാ ഉദ്ഘാടനം ശനി രാവിലെ പത്തിന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി റെജീന അധ്യക്ഷയാകും.